Posted By user Posted On

സുഹൃത്ത് വിവാഹത്തിൽ നിന്ന് പിൻമാറിയതിന് പിന്നാലെ യുവ ഡോക്ടർ ജീവനൊടുക്കിയ സംഭവം; സ്ത്രീധനമായി ആവശ്യപ്പെട്ടത് 150 പവനും 15 ഏക്കർ ഭൂമിയും ബി.എം.ഡബ്ല്യു കാറും

തിരുവനന്തപുരത്ത് യുവഡോക്ടർ ജീവനൊടുക്കാൻ കാരണം ഭീമമായ സ്ത്രീധനം ആവശ്യപ്പെട്ട് സുഹൃത്ത് വിവാഹാലോചനയിൽ നിന്ന് പിൻമാറിയതിനാലാണെന്ന് ആരോപണം. തിരുവനന്തപുരം മെഡിക്കൽ കോളജിലെ സർജറി വിഭാഗം പി.ജി. വിദ്യാർഥിനി ഡോ. ഷഹന(26)യാണ് ജീവനൊടുക്കിയത്. ആത്മഹത്യയ്ക്ക് പിന്നില്‍ സ്ത്രീധനമാണെന്ന ആരോപണം ഉണ്ടായ സാഹചര്യത്തിൽ അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് വനിത ശിശുവികസന വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കി. സംഭവത്തിൽ പൊലീസ് ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തിരുന്നു. ചുരുങ്ങിയ വാക്കുകൾ മാത്രമാണ് കുറിപ്പിലുള്ളതെന്ന് പൊലീസ് പറയുന്നു. ‘എല്ലാവര്‍ക്കും വേണ്ടത് പണമാണ്, എല്ലാത്തിലും വലുത് പണമാണ്’’ എന്നാണ് ഷഹനയുടെ കുറിപ്പിലുള്ളത്. കഴിഞ്ഞ ദിവസം രാത്രി ഡ്യൂട്ടിക്ക് കയറേണ്ടിയിരുന്ന ഷഹന എത്താതിരുന്നതിനെത്തുടർന്ന് നടത്തിയ പരിശോധനയിലാണു മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സഹപാഠികളാണ് അബോധവസ്ഥയിൽ ഷഹന കിടക്കുന്നത് പൊലീസിനെ അറിയിച്ചത്. ഉടൻ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വെഞ്ഞാറമൂട് സ്വദേശിയായ ഷഹ്ന സർജറി വിഭാഗത്തിൽ പി ജി ചെയ്യുകയായിരുന്നു. ഡോക്ടറുടെ ഫോണും പൊലിസ് കസ്റ്റഡിലെടുത്തിയിട്ടുണ്ട്.

ഒപ്പം പഠിച്ച സുഹൃത്തുമായി ഷഹ്നയുടെ വിവാഹം തീരുമാനിച്ചിരുന്നു. ഏറെ കാലമായി പ്രണയത്തിലായിരുന്നു ഇരുവരും. എന്നാൽ വിവാഹത്തിനായി യുവാവിന്റെ വീട്ടുകാർ 150പവനും 15 ഏക്കർ ഭൂമിയും ഒരു ബി.എം.ഡബ്ല്യു കാറുമാണ് ആവശ്യപ്പെട്ടത്. ആവശ്യപ്പെട്ട പണം നൽകാൻ സാധിക്കില്ലെന്നറിഞ്ഞതോടെ യുവാവ് വിവാഹത്തിൽ നിന്ന് പിൻമാറിയതാണ് ഷഹനയെ മാനസികമായി തളർത്തിയതെന്നും ബന്ധുക്കൾ പറയുന്നു. 50 പവൻ സ്വർണവും 50 ലക്ഷം രൂപയും സ്വത്തും കാറും നൽകാമെന്ന് കുടുംബം അറിയിച്ചിരുന്നു. ഇക്കാര്യങ്ങളെല്ലാം കാണിച്ച് ഷഹനയുടെ കുടുംബം മെഡിക്കൽ കോളജ് പൊലീസിൽ പരാതി നൽകി. വെഞ്ഞാറമൂട് മൈത്രി നഗര്‍ ജാസ് മന്‍സിലില്‍ പരേതനായ അബ്ദുൽ അസീസിന്റെയും ജമീലയുടെയും മകളാണ് ഷഹന. ആലപ്പുഴ ഗവ. ടി.ഡി. മെഡിക്കല്‍ കോളജില്‍നിന്ന് എം.ബി.ബി.എസ് പൂര്‍ത്തിയാക്കിയശേഷം തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ സര്‍ജറി വിഭാഗത്തില്‍ 2022 ബാച്ചിലാണ് പി.ജി.ക്ക് പ്രവേശനം നേടിയത്.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/I0vE8wRtZ5mAvVn779HsWv

Comments (0)

Leave a Reply

Your email address will not be published. Required fields are marked *