Posted By user Posted On

യുഎഇയിൽ രണ്ട് വയസുകാരൻ അബദ്ധത്തിൽ വിഴുങ്ങിയത് 17 കാന്തങ്ങൾ; പിന്നീട് സംഭവിച്ചത്

മൂന്ന് ദിവസമായി രണ്ട് വയസുള്ള കുഞ്ഞ് ഭക്ഷണം കഴിക്കുന്നില്ല. എന്തെങ്കിലും ഭക്ഷണസാധനം കൊടുക്കുമ്പോഴേക്കും ഓക്കാനം വരുന്നു, തുടങ്ങിയ പ്രശ്നങ്ങൾ മൂലമാണ് കുഞ്ഞിനെ ഡോക്ടറെ കാണിക്കാൻ മാതാപിതാക്കൾ ആശുപത്രിയിലെത്തുന്നത്. ഷാർജയിലെ ബുർജീൽ സ്‌പെഷ്യാലിറ്റി ഹോസ്പിറ്റലിൽ വന്നപ്പോഴാണ് രണ്ട് വയസുകാരൻ 17 കാന്തങ്ങൾ വിഴുങ്ങിയിട്ടുണ്ടെന്ന വസ്തുത മാതാപിതാക്കളും ഡോക്ടർമാരും ഞെട്ടലോടെ അറിഞ്ഞത്. സംഭവം നടന്നിട്ട് ഏകദേശം 72 മണിക്കൂർ പിന്നിട്ടിട്ടുണ്ടെന്നും 48 മണിക്കൂറിൽ മലം പോയിട്ടില്ലെന്നും മെഡിക്കൽ റിപ്പോർട്ടിൽ വ്യക്തമായി. തുടർന്ന് എൻഡോസ്കോപ്പിയിലൂടെ 13 കാന്തങ്ങൾ പുറത്തെടുത്തു. അതീവ കാന്തിക ശക്തി ഉണ്ടായിരുന്നതിനാൽ അവയെ വേർതിരിക്കുന്നത് പോലും ബുദ്ധിമുട്ടേറിയ പ്രക്രിയയായിരുന്നു. ഒരോ കാന്തവും ഏതാണ്ട് ഒരു ഇഞ്ച് വലുപ്പമുള്ളവയായിരുന്നു. എങ്കിലും രണ്ട് മണിക്കൂർ നീണ്ടുനിന്ന സങ്കീർണമായ ഓപ്പറേഷനിലൂടെ ബാക്കിയുണ്ടായിരുന്ന നാല് കാന്തങ്ങളും നീക്കം ചെയ്തെന്ന് ഗ്യാസ്ട്രോഎൻട്രോളജിസ്റ്റ് ഡോ മെഹ്റിൻ സമാൻ പറഞ്ഞു. കുഞ്ഞിനെ അനസ്തേഷ്യയ്ക്ക് വിധേയമാക്കിയാണ് കാന്തങ്ങൾ പുറത്തെടുത്തത്. അതിസങ്കീർണമായ ഓപ്പറേഷൻ വിജയകരമായിരുന്നെന്നും കുഞ്ഞ് സുഖം പ്രാപിച്ച് വരുകയാണെന്നും ഡോക്ടർമാർ അറിയിച്ചു. കാന്തങ്ങൾ പുറത്തെടുക്കുകയെന്നത് വെല്ലുവിളി നിറഞ്ഞതായിരുന്നു. കുഞ്ഞി​ന്റെ ജീവൻ രക്ഷിക്കാൻ ഒപ്പം പ്രവർത്തിച്ച മെഡിക്കൽ സംഘത്തെ അഭിനന്ദിക്കുന്നെന്നും ഡോ മെഹ്റിൻ കൂട്ടിച്ചേർത്തു.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DvVM3Xxcs2LDVtv1LaJl9o

Comments (0)

Leave a Reply

Your email address will not be published. Required fields are marked *