Posted By user Posted On

റദ്ദാക്കിയത് 861ഓളം ​ഗൾഫ് വിമാന സർവീസുകൾ, റോക്കറ്റായി വിമാന ടിക്കറ്റ് നിരക്ക്, നിസഹായരായി പ്രവാസികൾ

ലോക്സഭയിലെ ചോദ്യോത്തരവേളയിൽ കേരളത്തിൽ നിന്നുള്ള അം​ഗങ്ങൾ വിമാന നിരക്ക് ഉയരുന്നത് ഉന്നയിച്ചതിനെ തുടർന്ന് ഉന്നതതല സമിതി രൂപീകരിക്കുന്നതു പരിഗണിക്കുമെന്നു കേന്ദ്ര വ്യോമയാന മന്ത്രി കെ.റാംമോഹൻ നായിഡു. ​ഗൾഫ് രാജ്യങ്ങളിലേക്ക് ഉൾപ്പെടെയുള്ള വിമാനങ്ങൾ റദ്ദാക്കുന്നതും വൈകുന്നതും തുടർക്കഥയായി മാറുകയാണെന്ന് കെ.സി.വേണുഗോപാൽ പറഞ്ഞു. വിദേശരാജ്യങ്ങളിൽ ജോലി ചെയ്യുന്ന മലയാളികൾ ഉൾപ്പെടെയുള്ളവർക്ക് അമിത വിമാനനിരക്ക് കാരണം അടിയന്തരഘട്ടങ്ങളിൽപ്പോലും നാട്ടിലെത്താൻ കഴിയാത്ത സാഹചര്യമാണെന്ന് ഷാഫി പറമ്പിൽ പറഞ്ഞു. പാർലമെന്റ് സമ്മേളനത്തിൽ പങ്കെടുക്കാനായി തമിഴ്നാട്ടിൽ നിന്ന് ഡൽഹിയിലേക്ക് ടിക്കറ്റെടുത്തപ്പോൾ 25,000 രൂപയായിരുന്ന ടിക്കറ്റ് നിരക്ക് 3 ഇരട്ടിയായി ഉയർന്ന അനുഭവമാണ് ഉണ്ടായതെന്ന് ഡിഎംകെ അംഗം ദയാനിധി മാരനും പറഞ്ഞു. എയർ വിസ്താരയിൽ ടിക്കറ്റ് ബുക്ക് ചെയ്യാൻ ശ്രമിച്ചപ്പോൾ ഇടയ്ക്കു തടസ്സപ്പെട്ടെന്നും വീണ്ടും ശ്രമിച്ചപ്പോൾ മൂന്നിരട്ടി ഉയർന്ന ടിക്കറ്റാണു കിട്ടിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ​ ഗൗരവമേറിയ വിഷയമാണെന്നും പാർലമെന്റിൽ നിന്നാണ് ഈ ടിക്കറ്റിന്റെ പണം പോകുന്നതെന്നും ഇടപെടൽ ആവശ്യമാണെന്നും സ്പീക്കർ ഓം ബിർലയും പറഞ്ഞു. ഉയർന്ന നിരക്കിൽ അന്വേഷണം നടത്തുമെന്ന് റാംമോഹൻ നായിഡു മറുപടി നൽകി. ഉപഭോക്താക്കളാണു രാജാക്കൻമാരെന്നും ഡിജിസിഎയുടെ താരിഫ് മോണിറ്ററിങ് യൂണിറ്റിനോടു (ടിഎംയു) ഇക്കാര്യം പരിശോധിക്കാൻ നിർദേശിക്കുമെന്നും കേന്ദ്രമന്ത്രി പറഞ്ഞു. സാധാരണക്കാരനു താങ്ങാനാവുന്ന നിലയിലേക്കു വിമാനടിക്കറ്റ് നിരക്ക് എത്തിക്കാനാണു കേന്ദ്രസർക്കാരിന്റെ ശ്രമം, എങ്കിലും വിമാനനിരക്ക് വിപണിക്ക് അനുസൃതമാണെന്ന് കേന്ദ്ര മന്ത്രി പറഞ്ഞു. വിമാനക്കമ്പനികൾ നിശ്ചയിക്കുന്ന നിരക്ക് നിയന്ത്രിക്കാൻ സർക്കാരിനു സാധിക്കില്ല. അവധി, സീസൺ, ഇന്ധനവില, വിപണിയിലെ മത്സരം തുടങ്ങിയ പല ഘടകങ്ങളെയും ആശ്രയിച്ചാണ് നിരക്ക് നിശ്ചയിക്കപ്പെടുന്നതെന്നും മന്ത്രി വിശദീകരിച്ചു. കെ. സുധാകരൻ, കൊടിക്കുന്നിൽ സുരേഷ്, ആന്റോ ആന്റണി, അടൂർ പ്രകാശ്, ബെന്നി ബഹനാൻ, ഡീൻ കുര്യാക്കോസ് തുടങ്ങിയവരുടെ ചോദ്യത്തിനുള്ള മറുപടിയായാണ് ഇക്കാര്യം പറഞ്ഞത്. അതേസമയം 3 മാസത്തിനിടെ കേരളത്തിലെ നാല് വിമാനത്താവളങ്ങളിൽ നിന്നായി 861 ​ഗൾഫ് സർവീസുകൾ റദ്ദാക്കി. ഏപ്രിൽ മുതൽ ജൂൺ വരെയുള്ള കാലയളവിലെ സർവീസുകൾ റദ്ദാക്കിയതി​ന്റെ കണക്ക് രാജ്മോഹൻ ഉണ്ണിത്താന്റെ ചോദ്യത്തിനു മറുപടിയായാണ് നൽകിയത്. കോഴിക്കോട്, കണ്ണൂർ വിമാനത്താവളങ്ങളിൽനിന്നും തിരിച്ചുമുള്ള 542 വിമാന സർവീസുകളാണ് റദ്ദാക്കപ്പെട്ടത്. ഏപ്രിൽ 1 മുതൽ ജൂൺ 30 വരെ 1600 സർവീസുകളാണു ഷെഡ്യൂൾ ചെയ്തിരുന്നത്. ഇതിൽ 2% റദ്ദാക്കി. 4.6% സർവീസുകൾ ഒരു മണിക്കൂറിലേറെ വൈകി.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/E5GA2yKSrlb2E0Cel9mnsi

Comments (0)

Leave a Reply

Your email address will not be published. Required fields are marked *