
താത്കാലിക ജോലി സ്ഥിരപെടുത്തി തരാമെന്ന് ഉറപ്പുനല്‍കി; അധ്യാപികയെ സ്കൂളില്‍ വെച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ച സഹപ്രവര്‍ത്തകനെതിരെ കേസ്
അധ്യാപികയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കോണ്‍ഗ്രസ് നേതാവായ സഹപ്രവര്‍ത്തകനെതിരെ പരാതി. സ്കൂളില്‍ വച്ച് പീഡിപ്പിക്കാൻ ശ്രമിച്ചെന്നാണ് അധ്യാപികയുടെ പരാതി. മലപ്പുറം വള്ളിക്കുന്നിലെ യൂത്ത് കോണ്‍ഗ്രസ് നേതാവും കെപിഎസ്ടിഎ ഭാരവാഹിയുമായി മൂന്നിയൂര്‍ സ്വദേശി എ വി അക്ബര്‍ അലിക്കെതിരെയാണ് യുവതി പോലീസില്‍ പരാതി നൽകിയത്. സ്കൂളിലെ താത്കാലിക ജോലി സ്ഥിരപെടുത്തി തരാമെന്നും പണം നൽകാമെന്നും വാഗ്ദാനം ചെയ്ത് അക്ബര്‍ അലി ഉപദ്രവിക്കാൻ ശ്രമിച്ചെന്നാണ് അധ്യാപികയുടെ പരാതി. വഴങ്ങാതെ വന്നതോടെ ഭീഷണിപെടുത്തിയെന്നും ഇതോടെ താൽക്കാലിക ജോലി ഉപേക്ഷിക്കേണ്ടിവന്നെന്നും അധ്യാപിക പറഞ്ഞു. 2022 ലായിരുന്നു പീഡനശ്രമം നടന്നത്. അക്ബര്‍ അലിയുടെ കുടുംബത്തിന്‍റെ ഉടമസ്ഥതയിലുള്ളതാണ് സ്കൂള്‍. ഇതേ സ്കൂളിലെ അധ്യാപകനാണ് അക്ബർ അലി. തിരൂരങ്ങാടി പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. അക്ബറലിയെ യൂത്ത് കോണ്‍ഗ്രസ് വള്ളിക്കുന്ന് നിയോജക മണ്ഡലം പ്രസിഡന്‍റ് സ്ഥാനത്തുനിന്ന് നീക്കിയിട്ടുണ്ടെന്ന് യൂത്ത് കോൺഗ്രസ് ജില്ലാ നേതൃത്വം അറിയിച്ചു.
Comments (0)