
അറിഞ്ഞോ? വിമാനത്താവളത്തിലെ ചായയ്ക്ക് 10 രൂപ! ഉഡാന്‍ യാത്രി കഫേ സൂപ്പര്‍ ഹിറ്റ്
ആദ്യമായി വിമാനയാത്ര നടത്തുന്ന ഭൂരിഭാഗം പേരെയും ഞെട്ടിച്ചിട്ടുണ്ട് വിമാനത്താവളങ്ങളിലെ ഉയര്‍ന്ന നിരക്കുകള്‍. ഇന്ത്യയിലെ ആഭ്യന്തര വിമാനത്താവളങ്ങളില്‍ 150 രൂപയുടെ ചായയും 200 രൂപയുടെ കാപ്പിയും സമൂസയുമൊക്കെ സാധാരണ ഞെട്ടലുകളാണ്. സാധാരണക്കാരെ വിമാനയാത്രയിലേക്ക് ആകര്‍ഷിക്കാനുള്ള സര്‍ക്കാര്‍ പദ്ധതിയുടെ ഭാഗമായുള്ള ഉഡാന്‍ യാത്രി കഫേ ഞെട്ടിക്കുന്നത് കുറഞ്ഞ വിലയുടെ പേരിലാണ്. കൊല്‍ക്കത്ത വിമാനത്താവളത്തില്‍ ആദ്യമായി ആരംഭിച്ച ഉഡാന്‍ യാത്രി കഫേ സൂപ്പര്‍ ഹിറ്റായതോടെ ചെന്നൈയിലും അഹമ്മദാബാദിലുമെല്ലാം എത്തിയിരിക്കുകയാണ്. രാജ്യതലസ്ഥാനമായ ഡല്‍ഹി അടക്കമുള്ള വിമാനത്താവളങ്ങളില്‍ ഉഡാന്‍ യാത്രി കഫേക്കായുള്ള ആവശ്യം ഉയര്‍ന്നിട്ടുമുണ്ട്. വിമാന ടിക്കറ്റ് പോലും സാധാരണക്കാര്‍ക്ക് താങ്ങാവുന്ന നിലയിലേക്കെത്തിയിട്ടും വിമാനത്താവളങ്ങളിലെ ചായക്കും കാപ്പിക്കുമെല്ലാം താങ്ങാനാവാത്ത വിലയാണെന്നത് യാത്രികരെ കുറച്ചൊന്നുമല്ല ബുദ്ധിമുട്ടിച്ചിരുന്നത്. ഏറ്റവും ഒടുവിലെ ഉഡാന്‍ യാത്രി കഫേ സിവില്‍ വ്യോമയാന മന്ത്രി രാം മോഹന്‍ നായിഡുവാണ് അഹമ്മദാബാദ് വിമാനത്താവളത്തില്‍ ഉദ്ഘാടനം ചെയ്തത്. ചായക്ക് 10 രൂപയും സമൂസക്കും കാപ്പിക്കും 20 രൂപയും അടക്കം എല്ലാ വിഭവങ്ങള്‍ക്കും താങ്ങാനാവുന്ന വിലയാണെന്നതാണ് സവിശേഷത.
ഇന്നും ഇന്ത്യയിലെ ഭൂരിഭാഗം ആഭ്യന്തര വിമാനത്താവളങ്ങളിലും ഉയര്‍ന്ന നിരക്കാണ് ഭക്ഷണ പാനീയങ്ങള്‍ക്കായി നല്‍കേണ്ടി വരുന്നത്. ഒരു കുപ്പി വെള്ളത്തിന് 100 രൂപ ഈടാക്കുന്നത് വിമാനത്താവളങ്ങളില്‍ സാധാരണയാണ്. ചായക്ക് 150 രൂപ മുതല്‍ 350 രൂപ വരെയും രണ്ടു സമൂസക്ക് 250 രൂപയുമൊക്കെയാണ് വിമാനത്താവളങ്ങളിലെ ഭക്ഷണ നിരക്കുകള്‍. പുറംലോകവുമായി യാതൊരു ബന്ധവുമില്ലാത്ത ഈ ഉയര്‍ന്ന നിരക്കുകള്‍ ഒരു വിഭാഗം വിമാന യാത്രികരെ വിമാനത്താവളങ്ങളിലെ ഭക്ഷണശാലകളില്‍ നിന്നും അകറ്റിയിരുന്നു. ഉഡാന്‍ യാത്രി കഫേയുടെ വരവ് ഈ അവസ്ഥക്കാണ് മാറ്റമുണ്ടാക്കിയിരിക്കുന്നത്. ഏറ്റവും ഒടുവില്‍ ഉഡാന്‍ യാത്രി കഫേ അവതരിപ്പിച്ച അഹമ്മദാബാദ് വിമാനത്തില്‍ പ്രതിദിനം 30,000ത്തിലേറെ യാത്രികരാണ് വന്നു പോവുന്നത്. 200ലേറെ വിമാനങ്ങളും അഹമ്മദാബാദ് വിമാനത്താവളത്തില്‍ നിന്നും പ്രതിദിനം സര്‍വീസ് നടത്തുന്നുണ്ട്. റെയില്‍വേ സ്റ്റേഷനുകളിലെ ഭക്ഷണ ശാലകളുടേതിനു സമാനമായ വിലയില്‍ വിമാനത്താവളങ്ങളിലും ഭക്ഷണം ലഭിക്കുന്നതു കൂടുതല്‍ പേരെ ഉഡാന്‍ യാത്രി കഫേയിലേക്ക് ആകര്‍ഷിക്കുമെന്ന കാര്യത്തില്‍ സംശയമില്ല.
പ്രാദേശിക വിമാനത്താവളങ്ങളേയും ഹെലിപാഡുകളേയും ബന്ധിപ്പിച്ചുകൊണ്ട് കൂടുതല്‍ സാധാരണക്കാരെ ആകാശയാത്രക്കു പ്രേരിപ്പിക്കുന്ന പദ്ധതിയാണ് ഉഡാന്‍(ഉഡേ ദേശ് കാ ആം നാഗരിക്). ഈ പദ്ധതിയുടെ ലക്ഷ്യത്തിനോട് ചേര്‍ന്നു നില്‍ക്കുന്നതാണ് ഉഡാന്‍ യാത്രി കഫേകളുടെ വരവും. കഴിഞ്ഞ ഡിസംബറില്‍ കൊല്‍ക്കത്ത വിമാനത്താവളത്തിലാണ് ആദ്യ ഉഡാന്‍ യാത്രി കഫേ ആരംഭിച്ചത്. ഇത് വന്‍ വിജയമായതിനു പിന്നാലെ ചെന്നൈയില്‍ ടി1 ഡൊമെസ്റ്റ്ക് ടെര്‍മിനലിനു സമീപം ഉഡാന്‍ യാത്രി കഫേ ആരംഭിച്ചു. വെള്ളവും ചായയും 10 രൂപക്കും കാപ്പിയും സമൂസയും മധുരപലഹാരവും 20 രൂപക്കും ലഭിക്കുന്ന ചെന്നൈയിലെ ഉഡാന്‍ യാത്രി കഫേയും സൂപ്പര്‍ ഹിറ്റാണ്.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BsQQXAGm9mT0SOeedQwTJt
Comments (0)