Posted By user Posted On

ലൈംഗികാരോപണങ്ങളിൽ ഉലഞ്ഞ് മലയാള സിനിമാലോകം; വൻമരങ്ങൾ വീണു: പുറത്ത് വരുന്നത് ഞെട്ടിപ്പിക്കുന്ന കഥകൾ

കേരള ചലച്ചിത്ര അക്കാദമി സ്ഥാനത്ത് നിന്നും സംവിധായകന്‍ രഞ്ജിത്ത് രാജി വച്ചു. നടി ശ്രീലേഖ മിത്രയുടെ ലൈംഗികാരോപണത്തെ തുടര്‍ന്നാണ് രഞ്ജിത്ത് രാജി വച്ചിരിക്കുന്നത്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെയാണ് ശ്രീലേഖ മിത്ര രഞ്ജിത്തിനെതിരെ പരാതി ഉന്നയിച്ചത്. ലൈംഗികാരോപണത്തെ തുടര്‍ന്ന് ‘അമ്മ’ ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്നും സിദ്ദിഖ് രാജി വച്ചതിന് പിന്നാലെ രഞ്ജിത്തിന്റെ രാജിയ്ക്കായി സമ്മര്‍ദ്ധം വര്‍ദ്ധിച്ചിരുന്നു. ഇതോടെയാണ് സംവിധായകന്‍ രാജി വച്ചത്.

രഞ്ജിത്തിന്റെ കാറിലെ ‘ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍’ എന്ന ബോര്‍ഡ് ഇന്നലെ രാത്രി തന്നെ മാറ്റിയിരുന്നു. രഞ്ജിത്തിന്റെ രാജിക്കായി ഇന്നലെ തന്നെ പല ഭാഗത്ത് നിന്നും സമ്മര്‍ദ്ദം ഉയര്‍ന്നിരുന്നു. ചലച്ചിത്ര അക്കാദമിയുടെ ഉള്ളില്‍ നിന്നുള്ളവര്‍ തന്നെ രഞ്ജിത്തിനെതിരെ പ്രതികരിച്ചിരുന്നു.

അതേസമയം, സിനിമയില്‍ അഭിനയിക്കാന്‍ വിളിച്ചുവരുത്തി തന്നോട് രഞ്ജിത്ത് മോശമായി പെരുമാറി എന്നായിരുന്നു കഴിഞ്ഞ ദിവസം നടി വെളിപ്പെടുത്തിയത്. ‘പാലേരിമാണിക്യം’ സിനിമയില്‍ അഭിനയിക്കാന്‍ വിളിച്ചു വരുത്തിയ ശേഷം രഞ്ജിത് വളകളില്‍ തൊടുന്ന ഭാവത്തില്‍ കൈയില്‍ സ്പര്‍ശിച്ചതായും മുടിയില്‍ തലോടിയതായും നടി ആരോപിച്ചിരുന്നു.

കഴുത്തില്‍ സ്പര്‍ശിക്കാന്‍ ശ്രമിച്ചതോടെ മുറിയില്‍ നിന്നിറങ്ങി. ഇതേ തുടര്‍ന്ന് സിനിമയില്‍ അഭിനയിക്കാതെ പിറ്റേന്ന് തന്നെ മടങ്ങി. ലൈംഗികമായി ഉപദ്രവിച്ചിട്ടില്ല. എന്നാല്‍ അതിലേക്കുള്ള സൂചനകള്‍ നല്‍കുന്നതായിരുന്നു രഞ്ജിത്തിന്റെ പെരുമാറ്റമെന്നായിരുന്നു നടിയുടെ വെളിപ്പെടുത്തല്‍.
എഎംഎംഎ ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്നുള്ള രാജി മാത്രം പോര, മലയാളം ഫിലിം ഇൻഡസ്ട്രിയിൽ നിന്ന് തന്നെ സിദ്ദിഖിനെ മാറ്റണമെന്ന് ആരോപണം ഉന്നയിച്ച യുവനടി രേവതി സമ്പത്ത്. എഎംഎംഎ ജനറൽ സെക്രട്ടറി സ്ഥാനത്തുനിന്നും നടൻ സിദ്ദിഖ് രാജിവെച്ചതിന് പിന്നാലെ മാധ്യമങ്ങളെ കണ്ട രേവതി തനിക്ക് സിനിമാ മേഖലയിൽ നേരിടേണ്ടി വന്ന കൂടുതൽ ദുരനുഭവങ്ങൾ വെളിപ്പെടുത്തി. നിരവധി പേരുടെ സ്വപ്നങ്ങൾ ചവിട്ടി തകർത്ത് ഉണ്ടാക്കിയ പദവിയാണ് സിദ്ദിഖിന്റെതെന്നും സിദ്ദിഖിന്റെ രാജി അത്ര നിഷ്കളങ്കമായി തോന്നുന്നില്ലെന്നും രേവതി പറഞ്ഞു. സർക്കാരിന്റെ ഭാഗത്ത് നിന്നും നീതി ലഭിക്കുമെന്ന ഉറപ്പ് ലഭിച്ചാൽ പൊലീസിൽ പരാതി നൽകി നിയമ നടപടിയുമായി മുന്നോട്ട് പോകുമെന്നും രേവതി പറഞ്ഞു.

നടൻ റിയാസ് ഖാന്റെ അടുത്ത് നിന്നുമുണ്ടായ മോശം അനുഭവവും രേവതി വിശിദീകരിച്ചു. സെറ്റിൽ നിന്നും നമ്പർ സംഘടിപ്പിച്ച് ഫോണിലേക്ക് വിളിച്ച താരം തന്നോട് വളരെ മോശമായി സംസാരിച്ചു. സുഹൃത്തുക്കളാരെങ്കിലും ഉണ്ടെങ്കിൽ ഒപ്പിച്ചു തരാൻ പറഞ്ഞുവെന്നും രേവതി ആരോപിച്ചു. സംവിധായകൻ രാജേഷ് ടച്ച്റിവറിന് എതിരായ ആരോപണത്തിലും രേവതി ഉറച്ചു നിന്നു. ചവിട്ടി പുറത്താക്കേണ്ട ആളാണ് രാജേഷെന്നും സെറ്റിലുടനീളം സ്ത്രീ വിരുദ്ധ സമീപനമാണ് അദ്ദേഹത്തിന്റേതെന്നും രേവതി പറഞ്ഞു.നടൻ മുകേഷ് എതിരായ മീറ്റു ആരോപണവും ചർച്ച ആകുന്നുണ്ട്.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/E5GA2yKSrlb2E0Cel9mnsi

Comments (0)

Leave a Reply

Your email address will not be published. Required fields are marked *