
യുഎഇയിലെ പുതിയ വിവാഹ നിയമം സ്വദേശികള്‍ക്കു മാത്രമല്ല, പ്രവാസികള്‍ക്കും ബാധകമാകും: എങ്ങനെ എന്ന് അറിയണ്ടേ
.വിവാഹം, വിവാഹമോചനം, മക്കളുടെ കസ്റ്റഡി കാര്യങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട് യുഎഇ കൊണ്ടുവന്ന പുതിയ പേഴ്സണല്‍ സ്റ്റാറ്റസ് നിയമം യുഎഇയില്‍ താമസിക്കുന്ന പൗരന്മാര്ക്കും പ്രവാസികള്‍ക്കും ഒരുപോലെ ബാധകമാകും. എന്നാല്‍ പ്രവാസികളില്‍ ഇസ്ലാം മത വിശ്വാസികള്‍ക്ക് മാത്രമായിരിക്കും നിയമം ബാധകമാവുക. മുസ്ലീങ്ങള്‍ അല്ലാത്തവര്‍ക്ക്, അവര്‍ ആഗ്രഹിക്കുന്നില്ലെങ്കില്‍ ഈ നിയമം ബാധകമല്ലെന്നും ഇതുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
യുഎഇ അതിൻ്റെ പേഴ്സണല്‍ സ്റ്റാറ്റസ് നിയമങ്ങളില്‍ വരുത്തിയ ഏറ്റവും വലിയ മാറ്റങ്ങളെയാണ് പുതിയ നിയമം അടയാളപ്പെടുത്തുന്നത്. ഏപ്രില്‍ 15 മുതല്‍ രാജ്യത്തെ കോടതികള്‍ പുതിയ നിയമങ്ങള്‍ നടപ്പിലാക്കും. രാജ്യത്തിൻ്റെ അടിസ്ഥാന മൂല്യങ്ങള്‍, സംസ്കാരം, പൈതൃകം എന്നിവയില്‍ ഊന്നി നിന്നുകൊണ്ട് രാജ്യത്തെ വ്യക്തിഗത നിയമങ്ങള്‍ പരിഷ്ക്കരിക്കുകയെന്നതാണ് പുതിയ നിയമത്തിലൂടെ ലക്ഷ്യമിടുന്നത്.
പുതിയ നിയമത്തോടെ നിലവില്‍ വരുന്ന ചില പ്രധാന മാറ്റങ്ങള്‍ ഇവയാണ്:
വ്യക്തി നിയമങ്ങളുമായി ബന്ധപ്പെട്ട ലംഘനങ്ങള്‍ക്കുള്ള ശിക്ഷകള്‍ കര്‍ശനമാക്കി. ചില കുറ്റകൃത്യങ്ങള്‍ക്ക് 5,000 ദിര്‍ഹം മുതല്‍ 100,000 ദിര്‍ഹം വരെ പിഴ ഈടാക്കാം.
ഒരു എമിറാത്തി മുസ്ലീം സ്ത്രീക്ക് അവരുടെ മാതൃരാജ്യത്തിലെ നിയമം അനുവദിക്കുന്നുണ്ടെങ്കില്‍, ഒരു രക്ഷിതാവിൻ്റെ അനുമതിയില്ലാതെ വിവാഹം കഴിക്കാം. നിലവില്‍ വിവാഹത്തിന് രക്ഷിതാവിന്റെ അനുമതി നിര്‍ബന്ധമാണ്.
പുതിയ നിയമം സ്ത്രീക്ക് സാമ്പത്തിക സ്വാതന്ത്ര്യം അനുവദിക്കുന്നു.
ഇണകള്‍ സംയുക്തമായി ഒരു വീട് സ്വന്തമാക്കുകയോ വാടകയ്ക്കെടുക്കുകയോ ചെയ്താല്‍, പങ്കാളിയുടെ അനുവാദമില്ലാതെ അവിടെ മറ്റൊരാളെ താമസിപ്പിക്കാന്‍ കഴിയില്ല.
ആദ്യമായി വിവാഹം കഴിക്കുന്ന സ്ത്രീയേക്കാള്‍ പ്രതിശ്രുത വരന് 30 വയസ്സ് കൂടുതലാണെങ്കില്‍, വിവാഹത്തിന് കോടതി അനുമതി ആവശ്യമാണ്.
ആവശ്യമെങ്കില്‍ വിവാഹത്തിൻ്റെ 15 ദിവസത്തിനുള്ളില്‍ ഭര്‍ത്താവ് വിവാഹമോചനം രേഖപ്പെടുത്തണം. അങ്ങനെ ചെയ്തില്ലെങ്കില്‍ ഭാര്യക്ക് നഷ്ടപരിഹാര കേസ് ഫയല്‍ ചെയ്യാം.
പങ്കാളി മയക്കുമരുന്നിന് അടിമയാണെങ്കില്‍ രണ്ടു പേര്‍ക്കും വിവാഹമോചനം തേടാം.
പുതിയ നിയമപ്രകാരം വിവാഹ ബന്ധം വേര്‍പിരിയുന്നതിന് മുമ്പ് കുടുംബ ഗൈഡന്‍സ് സെൻ്ററിലേക്ക് കേസ് റഫര്‍ ചെയ്യണമെന്ന് നിര്‍ബന്ധമില്ല. നിലവില്‍ ഇത് നിര്‍ബന്ധമാണ്
കസ്റ്റഡി കേസുകളില്‍, കുട്ടിയുടെ അവകാശങ്ങളാണ് പരമപ്രധാനം. പുരുഷന്മാര്ക്കും സ്ത്രീകള്‍ക്കും കസ്റ്റഡി പ്രായം ഏകീകരിച്ച് 18 വയസ്സായി ഉയര്‍ത്തി.
15 വയസ്സിന് മുകളിലുള്ള കുട്ടികള്‍ക്ക് ഏത് രക്ഷിതാവിനൊപ്പം താമസിക്കണമെന്ന് തിരഞ്ഞെടുക്കാനുള്ള അവകാശം നല്‍കിയിട്ടുണ്ട്.
കസ്റ്റഡി അവകാശമുള്ള മാതാപിതാക്കള്‍ക്ക് വര്‍ഷത്തില്‍ 60 ദിവസം വരെ കുട്ടികളോടൊപ്പം യാത്ര ചെയ്യാം.
വംശാവലി തെളിയിക്കാന്‍ ഡിഎന്‍എ പരിശോധനകള്‍ ഉപയോഗിക്കാന്‍ നിയമം അനുവദിക്കുന്നുണ്ട്.
വഞ്ചനാപരമായി അനന്തരാവകാശം പിടിച്ചെടുക്കുകയോ പാഴാക്കുകയോ ചെയ്യുന്നത് ശിക്ഷാര്‍ഹമാണ്.
മാതാപിതാക്കളെ അവഗണിക്കുന്നതും ബുദ്ധിമുട്ടിക്കുന്നതും പുതിയ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EvsyvV3gKrEHNC3r1sci6g
Comments (0)