Posted By christymariya Posted On

അനധികൃത പണപ്പിരിവിനും ഭിക്ഷാടനത്തിനുമെതിരെ നടപടി കർശനമാക്കി യുഎഇ; ലംഘിക്കുന്നവർക്ക് കടുത്ത ശിക്ഷ

റമസാനിൽ അനധികൃത പണപ്പിരിവിനും ഭിക്ഷാടനത്തിനുമെതിരെ നടപടി കർശനമാക്കി യുഎഇ. ലൈസൻസ് എടുക്കാതെ തെരുവു കച്ചവടം ചെയ്യുന്നവരും പിടിയിലാകും. നിയമം ലംഘിക്കുന്നവർക്ക് കടുത്ത ശിക്ഷ നേരിടേണ്ടിവരുമെന്നും മുന്നറിയിപ്പുണ്ട്. പൊതുജന സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് നടപടി. ജനങ്ങളുടെ അനുകമ്പ ചൂഷണം ചെയ്ത് പണപ്പിരിവും ഭിക്ഷാടനവും വ്യാപകമാകാനിടയുള്ള പശ്ചാത്തലത്തിലാണ് നിയമം കടുപ്പിക്കുന്നത്.യുഎഇയിൽ അംഗീകൃത ഏജൻസികൾക്കു മാത്രമാണ് ധനസമാഹരണത്തിനും സംഭാവന സ്വീകരിക്കാനും അനുമതി. നിയമം ലംഘിച്ച് ധനസമാഹരണം നടത്തുന്നവർക്ക് തടവും 2 ലക്ഷം മുതൽ 5 ലക്ഷം ദിർഹം വരെ പിഴയുമാണ് ശിക്ഷ. പിരിച്ച സംഖ്യ കോടതി ഉത്തരവിലൂടെ പിടിച്ചെടുക്കുമെന്ന് സാമൂഹിക വികസന മന്ത്രാലയം വ്യക്തമാക്കി.ധനസമാഹരണവും സംഭാവനകളും അർഹരായവരിലേക്ക് എത്തുന്നെന്ന് ഉറപ്പാക്കുന്നതിന് അംഗീകൃത ഏജൻസികൾക്കു മാത്രമേ സംഭാവന നൽകാവൂ എന്നും അറിയിച്ചു. ഇതിനായി ഫെഡറൽ, പ്രാദേശിക ജീവകാരുണ്യ പ്രവർത്തനങ്ങൾ ഏകീകരിച്ചു പ്രവർത്തിക്കുകയാണ്.

റമസാനിൽ റസ്റ്ററന്റുകൾ നേരിട്ട് ഭക്ഷണപ്പൊതികൾ സംഭാവന ചെയ്യാൻ പാടില്ലെന്നും അംഗീകൃത ഏജൻസികൾ വഴി മാത്രമേ ഇവ വിതരണം ചെയ്യാവൂ എന്നുമാണ് നിയമം. ചൂഷണം ചെയ്യപ്പെടാതിരിക്കാനും സഹായം അർഹരിലേക്ക് എത്തുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനുമാണ് നിയന്ത്രണം. റെഡ് ക്രസന്റ് ഉൾപ്പെടെ യുഎഇയിൽ 34 സർക്കാർ സ്ഥാപനങ്ങൾക്കും ജീവകാരുണ്യ സംഘടനകൾക്കുമാണ് റമസാനിൽ ധനസമാഹരണത്തിന് അനുമതി.

ജീവകാരുണ്യത്തിനായി ശേഖരിച്ച തുക വകമാറ്റി ചെലവഴിക്കുന്നവർക്ക് 1.5 ലക്ഷം മുതൽ 3 ലക്ഷം ദിർഹം വരെ പിഴ ചുമത്തും. ചാരിറ്റി സംഘടനയാണെന്ന് തെറ്റിദ്ധരിപ്പിച്ച് പണപ്പിരിവ് നടത്തിയാൽ ഒരു ലക്ഷം ദിർഹമാണ് പിഴ. പണപ്പിരിവിന് എത്തുന്നവർ അംഗീകൃത സംഘടനയാണോ എന്ന് ഉറപ്പാക്കണം. ഇതുസംബന്ധിച്ച് ബോധവൽക്കരണവും നിരീക്ഷണവും ശക്തമാക്കി.

∙ ഷാർജ ക്യാംപെയിൻ
വിശുദ്ധ മാസത്തിൽ ജനങ്ങളുടെ സുരക്ഷയും ക്ഷേമവും ഉറപ്പാക്കാൻ ഷാർജ പൊലീസ് പ്രത്യേക ക്യാംപെയ്ൻ ആരംഭിച്ചു. അനധികൃത പിരിവും ഭിക്ഷാടനവും തെരുവു കച്ചവടവും നിരീക്ഷിക്കും. പൊതുസുരക്ഷ ശക്തിപ്പെടുത്താനും ക്രമസമാധാനം നിലനിർത്താനും എമിറേറ്റിലുടനീളം ഗതാഗതം സുഗമമാക്കാനുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് ഷാർജ പൊലീസ് ഓപ്പറേഷൻസ് ആൻഡ് സെക്യൂരിറ്റി സപ്പോർട്ട് ഡയറക്ടർ ജനറൽ ബ്രിഗേഡിയർ ഡോ.അഹമ്മദ് സഈദ് അൽ നൂർ പറഞ്ഞു.

റമസാൻ ടെന്റുകൾ, പള്ളികൾ, പൊതുസ്ഥലങ്ങൾ എന്നിവിടങ്ങളിൽ നിരീക്ഷണം ശക്തമാക്കി. പ്രാർഥനാ സമയങ്ങളിൽ റോഡിലെ തിരക്ക് നിയന്ത്രിക്കുന്നതിന് കൂടുതൽ പട്രോളിങ് ഉദ്യോഗസ്ഥരെ നിയമിക്കും. ഷാർജയിലെ പള്ളികൾക്കു സമീപമുള്ള പാർക്കിങ് പ്രാർഥനാ സമയങ്ങളിൽ സൗജന്യമാക്കിയിട്ടുണ്ട്. സംശയാസ്പദ പ്രവർത്തനങ്ങളും നിയമലംഘനങ്ങളും ശ്രദ്ധയിൽപെട്ടാൽ 80040, 999 (എമർജൻസി), 901 (അടിയന്തരമല്ലാത്തവ) എന്നിവയിൽ വിളിച്ച് അറിയിക്കണമെന്നും അഭ്യർഥിച്ചു.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EvsyvV3gKrEHNC3r1sci6g

Comments (0)

Leave a Reply

Your email address will not be published. Required fields are marked *